Month: ആഗസ്റ്റ് 2020

ആത്മീയ ഡ്രൈവിംഗ്

ഞങ്ങള്‍ ഡ്രൈവിംഗ് പഠിക്കുന്ന സമയത്ത് ഞങ്ങളുടെ ഡ്രൈവിംഗ് പരിശീലകന്‍, നാം റോഡ് സൂക്ഷ്മമായി നിരീക്ഷിക്കുകയും, അപകടങ്ങള്‍ തിരിച്ചറിയുകയും അതെന്തു തരം അപകടമായിരിക്കുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കുകയും നാം എങ്ങനെ പ്രതികരിക്കുമെന്നു നിശ്ചയിക്കുകയും വേണ്ടിവന്നാല്‍ ആ പദ്ധതി നടപ്പാക്കുകയും വേണം എന്ന് എപ്പോഴും പറയുമായിരുന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍ മനഃപൂര്‍വ്വം പ്രവര്‍ത്തിക്കാനുള്ള തന്ത്രമായിരുന്നു അത്.

ആ ആശയം നമ്മുടെ ആത്മീയ ജീവിതത്തിലേക്ക് എങ്ങനെ പരിവര്‍ത്തനം ചെയ്യാമെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. എഫെസ്യര്‍ 5-ല്‍ പൗലൊസ് എഫെസ്യന്‍ വിശ്വാസികളോട് പറഞ്ഞു, ''ആകയാല്‍ സൂക്ഷ്മതയോടെ, അജ്ഞാനികളായല്ല ജ്ഞാനികളായത്രേ നടക്കുവാന്‍ നോക്കുവിന്‍'' (വാ. 15). ചില അപകടങ്ങള്‍ എഫെസ്യരെ - യേശുവിന്റെ പുതിയ ജീവിതവുമായി വൈരുദ്ധ്യമുള്ള പഴയ ജീവിതരീതികളിലേക്കു (വാ. 8, 10-11) - വഴിതെറ്റിക്കുമെന്ന് പൗലൊസിന് അറിയാമായിരുന്നു. അതുകൊണ്ട് വളര്‍ന്നുവരുന്ന സഭയോട് സൂക്ഷ്മത പുലര്‍ത്താന്‍ അവന്‍ നിര്‍ദ്ദേശിച്ചു.

''സൂക്ഷ്മതയോടെ നടക്കുക'' എന്ന് വിവര്‍ത്തനം ചെയ്ത വാക്കുകളുടെ അര്‍ത്ഥം, ചുറ്റും നോക്കുക. അപകടങ്ങള്‍ ശ്രദ്ധിക്കുക, മദ്യപാനം, അശ്രദ്ധമായ ജീവിതം പോലെയുള്ള വ്യക്തിപരമായ അപകടങ്ങള്‍ ഒഴിവാക്കുക (വാ. 18). പകരം, അപ്പൊസ്തലന്‍ പറഞ്ഞു, 'ബുദ്ധിഹീനരാകാതെ കര്‍ത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊള്‍വിന്‍' (വാ. 17), അതേസമയം, സഹവിശ്വാസികളോടൊപ്പം നാം പാടുകയും അവനു നന്ദി പറയുകയും ചെയ്യുന്നു (വാ. 19-20).

നാം എന്ത് അപകടങ്ങളെ അഭിമുഖീകരിച്ചാലും - നാം ഇടറിവീണാലും - ക്രിസ്തുവിന്റെ അതിരുകളില്ലാത്ത ശക്തിയെ ആശ്രയിച്ച് വളരുന്നതിനനുസരിച്ച് നമ്മുടെ പുതിയ ജീവിതം നമുക്ക് അനുഭവിക്കാന്‍ കഴിയും .

അത്ഭുതകരമായ പ്രതിഫലം

അമേരിക്കയിലെ അദ്ധ്യാപകനായിരുന്ന ഡൊനെലന്‍ ഒരു നിരന്തര വായനക്കാരിയായിരുന്നു, എന്നാല്‍ ഒരു ദിവസം അത് അക്ഷരാര്‍ത്ഥത്തില്‍ ഫലം കണ്ടു. അവള്‍ തന്റെ നീണ്ട ഇന്‍ഷുറന്‍സ് പോളിസി അവലോകനം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഏഴാം പേജില്‍ അവള്‍ അതിശയകരമായ ഒരു സമ്മാനം കണ്ടെത്തി. ''ഇത് വായിക്കുന്നത് പ്രയോജനം ചെയ്യും'' എന്ന അവരുടെ മത്സരത്തിന്റെ ഭാഗമായി, കരാറില്‍ ഈഭാഗംവരെ വായിച്ച ആദ്യത്തെ വ്യക്തിക്ക് കമ്പനി 10,000 ഡോളര്‍ ( ഏകദേശം 7.2 ലക്ഷം രൂപ) നല്‍കുമായിരുന്നു. മാത്രമല്ല, കുട്ടികളുടെ സാക്ഷരതയ്ക്കായി അവര്‍ അവളുടെ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് ആയിരക്കണക്കിന് ഡോളര്‍ വേറെയും സംഭാവന നല്‍കി. അവള്‍ പറയുന്നു, ''ഞാന്‍ എല്ലായ്‌പ്പോഴും കരാറുകള്‍ വായിക്കുന്ന വ്യക്തിയാണ്. ആരെക്കാളും ഏറ്റവും ആശ്ചര്യപ്പെട്ട വ്യക്തി ഞാനായിരുന്നു!'

ദൈവത്തെക്കുറിച്ചുള്ള അത്ഭുതകരമായ കാര്യങ്ങള്‍ കാണാന്‍ കണ്ണുകള്‍ തുറക്കണമെന്ന് സങ്കീര്‍ത്തനക്കാരന്‍ ആഗ്രഹിച്ചു (സങ്കീര്‍ത്തനം 119:18). ദൈവം അറിയപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് അവന് ഒരു ധാരണ ഉണ്ടായിരിക്കണം, അതിനാല്‍ അവിടത്തോട് കൂടുതല്‍ ആഴത്തിലുള്ള അടുപ്പം വേണമെന്ന് അവന്‍ ആഗ്രഹിച്ചു. അവിടുന്ന് നമ്മെ അറിയിച്ചതിലും കൂടുതലായി ദൈവം ആരാണെന്നും എങ്ങനെ അവിടുത്തെ കൂടുതല്‍ അടുത്തു പിന്തുടരാമെന്നും കാണണമെന്നായിരുന്നു അവന്റെ അഭിലാഷം (വാ. 24, 98). അവന്‍ എഴുതി, ''നിന്റെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; ഇടവിടാതെ അത് എന്റെ ധ്യാനമാകുന്നു' (വാ. 97).

ദൈവത്തെയും അവന്റെ സ്വഭാവത്തെയും അവന്റെ കരുതലുകളെയും കുറിച്ച് ചിന്തിക്കാനും അവനെ മനസ്സിലാക്കാനും അവനോടു കൂടുതല്‍ അടുക്കാനും സമയമെടുക്കുന്നതിനുള്ള പ്രത്യേക അവകാശം നമുക്കും ഉണ്ട്. ദൈവം നമ്മെ പഠിപ്പിക്കാനും നയിക്കാനും താന്‍ ആരാണെന്ന് നാം അറിയുന്നതിന് നമ്മുടെ ഹൃദയം തുറക്കാനും ആഗ്രഹിക്കുന്നു. നാം അവനെ അന്വേഷിക്കുമ്പോള്‍, അവന്‍ ആരാണെന്നും അവന്റെ സാന്നിധ്യത്തിന്റെ ആനന്ദത്തെക്കുറിച്ചും ഉള്ള അത്ഭുതകരമായ അറിവ് അവന്‍ നമുക്ക് പ്രതിഫലമായി നല്‍കുന്നു!

ഞാന്‍ എങ്ങനെ ഇവിടെയെത്തി?

ഒരു എയര്‍ കാനഡ ജെറ്റിന്റെ ഉള്ളിലെ കനത്ത ഇരുട്ടില്‍ താര ഉണര്‍ന്നു. മറ്റ് യാത്രക്കാര്‍ പുറത്തു കടന്നിട്ടും വിമാനം പാര്‍ക്ക് ചെയ്തു കഴിഞ്ഞ ശേഷവും സീറ്റ് ബെല്‍റ്റും ധരിച്ച് അവള്‍ ഉറങ്ങുകയായിരുന്നു. എന്തുകൊണ്ടാണ് ആരും അവളെ ഉണര്‍ത്താഞ്ഞത്? അവള്‍ എങ്ങനെ ഇവിടെയെത്തി? അവള്‍ തലച്ചോറില്‍ നിന്ന് മാറാലകള്‍ തുടച്ചുനീക്കി ഓര്‍മ്മിക്കാന്‍ ശ്രമിച്ചു.

നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത് നിങ്ങള്‍ എത്തിപ്പെട്ടിട്ടുണ്ടോ? ഈ രോഗം വരാന്‍ പാടില്ലാത്തവിധം നിങ്ങള്‍ വളരെ ചെറുപ്പമാണ്, അതിനു ചികിത്സയുമില്ല. നിങ്ങളുടെ അവസാന അവലോകനം മികച്ചതായിരുന്നു; എന്തുകൊണ്ടാണ് നിങ്ങളുടെ പദവി നഷ്ടപ്പെട്ടത്? നിങ്ങളുടെ ദാമ്പത്യത്തിന്റെ മികച്ച വര്‍ഷങ്ങള്‍ നിങ്ങള്‍ ആസ്വദിക്കുകയായിരുന്നു. ഇപ്പോള്‍ വിവാഹമോചിതനായി ഒരു പാര്‍ട്ട് ടൈം ജോലിയുമായി നിങ്ങള്‍ ജീവിതം പുനരാരംഭിക്കുന്നു.

ഞാന്‍ എങ്ങനെ ഇവിടെയെത്തി? ''ചാരത്തില്‍ ഇരുന്നു'' കൊണ്ട് ഇയ്യോബ് ചിന്തിച്ചിരിക്കാം (ഇയ്യോബ് 2:8). അവനു മക്കളെയും തന്റെ ആരോഗ്യവും നഷ്ടപ്പെട്ടു. ക്ഷണനേരംകൊണ്ട് അവന്‍ വീണു. എങ്ങനെയാണ് താന്‍ ഇവിടെയെത്തിയതെന്ന് ഊഹിക്കാന്‍ അവനു കഴിഞ്ഞില്ല; താനത് ഓര്‍ക്കേണ്ടതാണെന്ന് അവനറിയാമായിരുന്നു.

ഇയ്യോബ് തന്റെ സ്രഷ്ടാവിനെയും അവന്‍ എത്ര നല്ലവനായിരുന്നു എന്നും അവന്‍ ഓര്‍ത്തു. ''നാം ദൈവത്തിന്റെ കൈയില്‍നിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ?' (വാക്യം 10) എന്ന് അവന്‍ ഭാര്യയോടു പറഞ്ഞു. ഈ നല്ല ദൈവത്തെ വിശ്വസ്തനായി കണക്കാക്കാമെന്ന് ഇയ്യോബ് ഓര്‍മ്മിച്ചു. അതിനാല്‍ അവന്‍ വിലപിച്ചു. അവന്‍ സ്വര്‍ഗ്ഗത്തേക്കു നോക്കി നിലവിളിച്ചു. ''എന്റെ വീണ്ടെടുപ്പുകാരന്‍ ജീവിക്കുന്നുവെന്നും' 'ഞാന്‍ ദേഹസഹിതനായി ദൈവത്തെ കാണും' (19:25-26) എന്നും അവന്‍ പ്രത്യാശയോടെ വിലപിച്ചു. കഥ എങ്ങനെ ആരംഭിച്ചുവെന്നും അത് എങ്ങനെ അവസാനിക്കുന്നുവെന്നും ഓര്‍മ്മിക്കുമ്പോള്‍ ഇയ്യോബ് പ്രത്യാശയില്‍ മുറുകെപ്പിടിച്ചതായി കാണാം.

മീന്‍പിടുത്തം അനുവദനീയമല്ല

ഹിറ്റ്‌ലറിന്റെ വംശഹത്യയെ അതിജീവിച്ച കോറി ടെന്‍ ബൂമിന് ക്ഷമയുടെ പ്രാധാന്യം അറിയാമായിരുന്നു. തന്റെ പുസ്തകത്തില്‍, അവള്‍ക്കു പ്രിയപ്പെട്ട മാനസിക ചിത്രം ക്ഷമിക്കപ്പെട്ട പാപങ്ങളെ സമുദ്രത്തില്‍ എറിഞ്ഞുകളയുന്നതിനെക്കുറിച്ചുള്ളതാണെന്ന് അവര്‍ പറയുന്നു. ''നാം നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍, ദൈവം അവയെ ആഴമേറിയ സമുദ്രത്തിലേക്ക് എറിയുന്നു, എന്നെന്നേക്കുമായി. . . . മത്സ്യബന്ധനം അനുവദനീയമല്ലെന്ന് പറയുന്ന ഒരു അടയാളം ദൈവം അവിടെ സ്ഥാപിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'

യേശുവിലുള്ള വിശ്വാസികള്‍ ചിലപ്പോള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്ന ഒരു സുപ്രധാന സത്യത്തിലേക്ക് അവള്‍ വിരല്‍ ചൂണ്ടുന്നു- ദൈവം നമ്മുടെ തെറ്റ് ക്ഷമിക്കുമ്പോള്‍, നാം പൂര്‍ണ്ണമായി…

കൊയ്ത്തു വരെ വിശ്വസ്തന്‍

എനിക്കറിയാവുന്ന ഒരു സ്ത്രീ ഒരു പ്രാദേശിക പാര്‍ക്കില്‍ ഒരു പരിപാടി ആസൂത്രണം ചെയ്യുകയും സമീപത്തുള്ള എല്ലാ കുട്ടികളെയും പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്തു. അയല്‍ക്കാരുമായി തന്റെ ക്രിസ്്തീയ വിശ്വാസം പങ്കുവെക്കാനുള്ള ആ അവസരത്തെക്കുറിച്ച് അവള്‍ ആവേശത്തിലായിരുന്നു.

തന്നെ സഹായിക്കാന്‍ അവള്‍ തന്റെ മൂന്ന് കൊച്ചുമക്കളെയും രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും നിയമിച്ചു, അവര്‍ക്കു ജോലികള്‍ പകുത്തു നല്‍കി. നിരവധി ഗെയിമുകളും മറ്റ് പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തു, ഭക്ഷണം തയ്യാറാക്കി, കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ യേശുവിനെക്കുറിച്ച് ഒരു ബൈബിള്‍ കഥ തയ്യാറാക്കി, അവര്‍ ഒത്തുകൂടുന്നതിനായി കാത്തിരുന്നു.

ആദ്യത്തെ ദിവസം ഒരു കുട്ടി പോലും വന്നില്ല. രണ്ടാം ദിവസവും അങ്ങനെ തന്നേ. മൂന്നാം ദിവസവും ആരും വന്നില്ല. എന്നിരുന്നാലും, ഓരോ ദിവസവും എന്റെ സ്‌നേഹിത അവളുടെ പേരക്കുട്ടികളോടും സഹായികളോടും ഒപ്പം അതാതു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചെയ്തു.

നാലാം ദിവസം, ഒരു കുടുംബം വിനോദയാത്രയോടുള്ള ബന്ധത്തില്‍ സമീപത്ത് എത്തിയതു ശ്രദ്ധിച്ച അവര്‍ ഗെയിമുകളില്‍ ചേരാന്‍ കുട്ടികളെ ക്ഷണിച്ചു. ഒരു കൊച്ചു പെണ്‍കുട്ടി വന്നു, ഗെയിമുകളില്‍ പങ്കെടുത്തു, അവരോടൊപ്പം ഭക്ഷണം കഴിച്ചു, യേശുവിനെക്കുറിച്ചുള്ള കഥ ശ്രദ്ധിച്ചു. ഒരുപക്ഷേ വര്‍ഷങ്ങളോളം അവള്‍ അത് ഓര്‍ക്കും. ഫലം എന്താകുമെന്ന് ആര്‍ക്കറിയാം? ഗലാത്യലേഖനത്തിലൂടെ ദൈവം നമ്മെ പ്രോത്സാഹിപ്പിക്കുന്നു: ''നന്മ ചെയ്കയില്‍ നാം മടുത്തുപോകരുത്; തളര്‍ന്നുപോകാഞ്ഞാല്‍ തക്കസമയത്തു നാം കൊയ്യും. ആകയാല്‍ അവസരം കിട്ടുംപോലെ നാം എല്ലാവര്‍ക്കും, വിശേഷാല്‍ സഹവിശ്വാസികള്‍ക്കും നന്മ ചെയ്യുക' (6:9-10).

എണ്ണത്തെക്കുറിച്ചോ വിജയത്തിന്റെ മറ്റ് ദൃശ്യമായ മാനദണ്ഡങ്ങളെക്കുറിച്ചോ വിഷമിക്കേണ്ടതില്ല. നാം ചെയ്യേണ്ട കാര്യങ്ങളോട് വിശ്വസ്തത പുലര്‍ത്തുകയും കൊയ്ത്ത് അവനു വിട്ടുകൊടുക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ജോലി. അതിന്റെ ഫലങ്ങള്‍ ദൈവമാണു നിര്‍ണ്ണയിക്കുന്നത്.